Sunday, December 8, 2013

റെക്കോഡ് തിരുത്തി; മിഥുനും സിന്ധുവും ഗിന്നസ് ബുക്കിലേക്ക്


ദുബായ്: ഗിന്നസ് ബുക്കിലേക്ക് മലയാളിത്തിളക്കവുമായി റേഡിയോ അവതാരകരായ മിഥുന്‍ രമേഷും സിന്ധുബിജുവും. അല്‍ബര്‍ഷ ലുലു മാളില്‍ ഞായറാഴ്ച രാത്രി പത്തുമണിക്കുശേഷം ഇരുവരും ചേര്‍ന്ന് പുതിയ സമയവുമായി ഗിന്നസ് ബുക്കിലേക്ക് കടന്നപ്പോള്‍ വന്‍ജനാവലി ഹര്‍ഷാരവങ്ങളോടെയാണ് അവരെ എതിരേറ്റത്. ആ നിമിഷത്തിനായി അവര്‍ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു.

77 മണിക്കൂറും 11 മിനിറ്റും തുടര്‍ച്ചയായി റേഡിയോ പരിപാടി അവതരിപ്പിച്ച് സിംഗപ്പൂരിലെ ഹോട്ട് എഫ്.എം. റേഡിയോ ജോക്കിമാര്‍ സൃഷ്ടിച്ച റെക്കോഡാണ് ദുബായിലെ ഹിറ്റ് എഫ്.എം. മലയാളംറേഡിയോയുടെ മിഥുനും സിന്ധുവും ചേര്‍ന്ന് ഞായറാഴ്ച രാത്രി മറികടന്നത്. 84 മണിക്കൂര്‍ എന്ന ലക്ഷ്യവുമായി ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും ഇരുവരും പരിപാടി തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് 84 മണിക്കൂര്‍ എന്ന ലക്ഷ്യം എത്തേണ്ടത്. ആരോഗ്യം അനുവദിക്കുമെങ്കില്‍ ഹിറ്റിന്റെ ഫ്രീക്വന്‍സിയായ 96.7 നെ സൂചിപ്പിക്കുന്ന അത്രയും മണിക്കൂറുകള്‍വരെ പരിപാടി തുടരണമെന്നും അവര്‍ ആഗ്രഹിക്കുന്നുണ്ട്. മറ്റെല്ലാം മാറ്റിവെച്ച് ഹിറ്റ് എഫ്.എം. റേഡിയോസ്റ്റേഷന്‍ പരിപാടി വ്യാഴാഴ്ചമുതല്‍ തല്‍സമയം പ്രക്ഷേപണം ചെയ്തുവരികയായിരുന്നു. വീഡിയോയില്‍ റെക്കോഡ് ചെയ്യുന്ന പരിപാടി നിരീക്ഷിക്കാന്‍ സ്ഥലത്ത് ഗിന്നസ് ബുക്കിന്റെ നിരീക്ഷകരും ക്യാമ്പുചെയ്യുന്നുണ്ട്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ഇരുവരും പരിപാടി തുടങ്ങിയത്. നിലവിലെ റെക്കോഡ് മറികടന്നത് യു.എ.ഇ. സമയം രാത്രി പത്തുമണിക്ക് (ഇന്ത്യന്‍സമയം രാത്രി 11.30-യ്ക്കുശേഷം) ശേഷമായിരുന്നു. ഇരുവരും ചേര്‍ന്ന് ആഴ്ചയില്‍ അഞ്ചു ദിവസം വൈകിട്ട് നടത്തുന്ന പരിപാടിയാണ് റെക്കോഡ് സൃഷ്ടിക്കാനായി തിരഞ്ഞെടുത്തത്. പാട്ടിനും വാര്‍ത്തയ്ക്കുമുള്ള ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായി സംസാരിക്കുകയും അതിഥികളുമായി സല്ലപിക്കുകയും ചെയ്യുന്നതാണ് പരിപാടി. ഞായറാഴ്ച വൈകിട്ട് ഇരുവരും ചേര്‍ന്ന് 73 മണിക്കൂര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഉറങ്ങാനായി ആകെ എടുത്തത് 27 മിനിറ്റ് മാത്രമായിരുന്നു. ഗിന്നസ് ബുക്കിന്റെ വ്യവസ്ഥ യനുസരിച്ച് മണിക്കൂറില്‍ അഞ്ചുമിനിറ്റ് വിശ്രമിക്കാം. ആ സമയം അവര്‍ കൂട്ടിവെച്ച് മൂന്നുമണിക്കൂറോളം ബാക്കിവെച്ചിരുന്നു. അത്യാവശ്യഘട്ടത്തില്‍മാത്രം അത് ഉപയോഗിച്ച് പുതിയ റെക്കോഡ് സൃഷ്ടിക്കുക എന്നതാണ് അവരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച തന്ത്രം. അത് കൃത്യമായി പ്രയോഗത്തില്‍ വരുത്താന്‍ അവര്‍ക്കായി.

വ്യാഴാഴ്ച വൈകിട്ട് മുതല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പരിപാടി കാണാനും പങ്കെടുക്കാനുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. അവസാനസമയങ്ങളില്‍ ജനം സ്ഥലത്തേക്ക് ഒഴുകുകയായിരുന്നു. മലയാളികളുടെ സ്വന്തം പരിപാടി എന്നപോലെയാണ് അവര്‍ ഇതിനെ കണ്ടത്. രണ്ട് മലയാളികള്‍ ഗിന്നസ് ബുക്കിലേക്ക് നടന്നുകയറുന്നത് കാണാനും അതില്‍ പങ്കാളികളാകാനും മലയാളികളുടെ വലിയ ഒഴുക്കായിരുന്നു എന്നും.

No comments:

Post a Comment

Note: Only a member of this blog may post a comment.